പകലുകീറി ഇരുട്ടിത്തുടങ്ങവേ,
അകലെ മിന്നും മഞ്ഞ വെളിച്ചമേ.
കാത്തിരിപ്പു ഞാൻ ഈ വഴിപ്പാതയിൽ,
വീട്ടിലേക്കെന്നവസാന വണ്ടി നീ.
നടുക്കിരിപ്പൂ ചൂഴുന്ന കണ്ണുമായ്,
ഒതുക്കി വെച്ച ഭാരത്തിനിടയിലായ്.
നേരമേറുന്നു ആധിയുമേറുന്നു,
ആളൊഴിഞ്ഞില്ലേ, വൈകുന്നതെന്തിനി.
വന്നു വണ്ടികൾ ഓരോ നിമിഷവും,
വിട്ടുപോയിതാ കൂടെയിരുന്നവർ.
വന്നു പിന്നെയും ഇടമുള്ള വണ്ടികൾ,
വിഴുപ്പുഭാണ്ഡം കണ്ടു നിർത്താതെ പോയവർ.
വൈകിയാലും വരാതിരിക്കല്ലേ
വഴിയിലെങ്ങും നിന്നു പോകല്ലേ.
വേറെയാർക്കുമിടം കൊടുക്കല്ലേ.
രാത്രിയെന്നെ തനിച്ചാക്കിടല്ലേ.
പശികെടുംമുമ്പ് പടിക്കെട്ട് കയറണം.
പായിടും മുമ്പ് നന്നായി കുളിക്കണം.
പോയൊരെൻ കഥകൾ കേട്ടുറങ്ങേണ്ടവർ,
പാർത്തിരിപ്പതാം അവസാന വണ്ടി നീ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ