പ്രചോദനം

"എല്ലാം നിങ്ങൾക്ക് സംഭവിക്കട്ടെ: സൗന്ദര്യവും ഭീകരതയും. തുടരുക. ഒരു വികാരവും അന്തിമമല്ല." - റെയ്നര്‍ മരിയ റില്‍ക്കെ

25 ഒക്‌ടോബർ, 2024

ഒരമ്മ രണ്ടു മക്കൾ

അമ്മ ആത്മാഹുതി ചെയ്തു;

മകൻ മറക്കാൻ ശ്രമിച്ചു.

മകൻ ആത്മാഹുതി ചെയ്തു;

അമ്മയും ആത്മാഹുതി ചെയ്തു.

 

അമ്മ ഇനിയില്ല;

മകൻ കണ്ണീർ പൊഴിച്ചു.

മകൻ ഇനിയില്ല;

അമ്മയും ഇനിയില്ല.

 

അമ്മ ഒറ്റയ്ക്കു പോയി;

മകൻ ഒറ്റയ്ക്കായി.

മകൻ ഒറ്റയ്ക്കു പോയി;

അമ്മ കൂട്ടു പോയി.


11 ഒക്‌ടോബർ, 2024

നിർമിതഹൃദയം

ജനിക്കും മുതലേ എനിക്കു ഹൃദയമില്ല.

പലരും പറഞ്ഞു, ഇനിയുണ്ടാവുകില്ല.

ചിലരു പറഞ്ഞു, അതൊരു പ്രശ്നമല്ല.

ഒരുപാടു പേർ ഒന്നും പറഞ്ഞുമില്ല.

 

ഇങ്ങനായാൽ ശരിയാവുകില്ല, ഇനി

ഹൃദയമില്ലാതെ ഞാൻ മരിക്കുകില്ല.

എവിടെക്കിട്ടും പുതിയൊരു ഹൃദയം?

എവിടെക്കിട്ടും പഴയൊരു ഹൃദയം?


ആരാൻ ഹൃദയം വിൽക്കുന്നുണ്ടോ?

ആരാൻ ഒന്നുപേക്ഷിച്ചതുണ്ടോ?

ആരാൻ ഉപയോഗിക്കാത്തതുണ്ടോ?

ആരാൻ വച്ചു മറന്നതുണ്ടോ?


ഹൃദയം കിട്ടാതൊരുനാളീ ഞാൻ

തുനിഞ്ഞു പുതിയൊരു ഹൃദയം മെനയാൻ.

ശ്വാസമളന്നു, ശരീരമളന്നു,

നെഞ്ചിൻ കൂടിൻ ഉള്ളുമളന്നു.


വഴിയിൽ കിട്ടീ ഹൃദയച്ചീളുകൾ,

നുറുങ്ങി വീണതുപലരിൽ നിന്നും.

ദാനം കിട്ടീ ഹൃദയച്ചീളുകൾ,

മുറിച്ചു തന്നതു ചിലരല്ലോ.


ഒട്ടിച്ചേർത്തതു സ്നേഹം കൊണ്ട്,

മിനുസപ്പെട്ടത് ദുഃഖം കൊണ്ട്.

പ്രതിഷ്ഠ വെച്ചു പാലുമുഴിഞ്ഞു,

പിറ്റേന്നു തന്നതു പൂട്ടിവെച്ചു.


ആറ്റുനോറ്റൊരു ഹൃദയം പക്ഷേ,

പെട്ടെന്നൊരുനാൾ പൊട്ടിപ്പോയി.

പൊട്ടിയ ചീളുകളടുക്കിവെച്ച്

വീണ്ടും വീണ്ടും പണിയുകയായി.


പ്രാകൃതമായൊരു ലോകത്തിന്നൊരു

നിർമിത ഹൃദയം പരാജയമത്രേ.

തുടരെത്തുടരെ തകരും ഹൃദയം

പൂട്ടിവെക്കുക വേണ്ടത്രേ.

08 ഒക്‌ടോബർ, 2024

An old sweetheart

I am a rose on the roadside,


Looking you with broad eyes


Oh, princess on the horse ride


A moment, will you stop by.



I am estranged in the big street


Glancing at you every time


Oh, lordess from a far stoop


Feel the beating heart mine.



I am deserted in the dry lands


Searching for thy dark clouds


Oh, come dear above the sands


Grazing hands upon my boughs



I am writhed in the deep wood


Wild abound, fear around


Oh, my light, shine you should


That I am found, frost-bound

ഒരു സാധാരണ കാമുകഹൃദയം

വഴിയരികിലെ തുമ്പ പോലെ ഞാൻ

വിടർന്ന കണ്ണാലെ നോക്കി നിന്നെ

രഥമേറിയ രാജകുമാരി നീ

തിരയുമോ മിന്നുമൊളിയാലെന്നെ.


ആൾക്കൂട്ടത്തിലന്യനായി ഞാൻ

നൊടിയിടയിൽ കണ്ടു നിന്നെ

നഗരവാരിധി നടുവിലിന്നു നീ

അറിയുമോ പിടയുമെൻ്റെ മാനസം.


വീണ്ടുണങ്ങിയ മരുവിലിന്നു ഞാൻ

തേടി നിൻ ഘനമേഘങ്ങളെ

വന്നു പൊഴിയവേ മുകളിലായ് നിന്നു നീ

തഴുകുമോ ജലകരങ്ങളാൽ സാദരം.


നിലം പറ്റിയ കാട്ടുവള്ളി ഞാൻ

പന്തലിട്ട വനത്തിനു കീഴിലായ്

ഉദിച്ചു നീ പതിക്കുന്ന രശ്മിയാൽ

പകരുമോ ചൂടൊരൽപം ഉടലിലായ്.

05 ഒക്‌ടോബർ, 2024

അവസാന വണ്ടി

പകലുകീറി ഇരുട്ടിത്തുടങ്ങവേ,

അകലെ മിന്നും മഞ്ഞ വെളിച്ചമേ.

കാത്തിരിപ്പു ഞാൻ ഈ വഴിപ്പാതയിൽ,

വീട്ടിലേക്കെന്നവസാന വണ്ടി നീ.

 

നടുക്കിരിപ്പൂ ചൂഴുന്ന കണ്ണുമായ്,

ഒതുക്കി വെച്ച ഭാരത്തിനിടയിലായ്.

നേരമേറുന്നു ആധിയുമേറുന്നു,

ആളൊഴിഞ്ഞില്ലേ, വൈകുന്നതെന്തിനി.

 

വന്നു വണ്ടികൾ ഓരോ നിമിഷവും,

വിട്ടുപോയിതാ കൂടെയിരുന്നവർ.

വന്നു പിന്നെയും ഇടമുള്ള വണ്ടികൾ,

വിഴുപ്പുഭാണ്ഡം കണ്ടു നിർത്താതെ പോയവർ.

 

വൈകിയാലും വരാതിരിക്കല്ലേ

വഴിയിലെങ്ങും നിന്നു പോകല്ലേ.

വേറെയാർക്കുമിടം കൊടുക്കല്ലേ.

രാത്രിയെന്നെ തനിച്ചാക്കിടല്ലേ. 

 

പശികെടുംമുമ്പ് പടിക്കെട്ട് കയറണം.

പായിടും മുമ്പ് നന്നായി കുളിക്കണം.

പോയൊരെൻ കഥകൾ കേട്ടുറങ്ങേണ്ടവർ,

പാർത്തിരിപ്പതാം അവസാന വണ്ടി നീ.

 

04 ഒക്‌ടോബർ, 2024

ഇണ

ദൂരെപ്പറക്കുന്ന പക്ഷി നീയെൻ്റെ

അഴിയിട്ട കൂടു കാണാതിരിക്കുക.

അരികിലെ ചില്ലയിൽ ചേക്കേറിയാലുമെൻ

മുറിയുന്ന പാട്ടുകേൾക്കാതിരിക്കുക.


നാളത്തിലാളുന്ന നിഴലായയെന്നെ നിൻ

മിഴിയാലെ ദയവായ് നോക്കാതിരിക്കുക.

വിധിയെങ്കിൽ, വന്നെൻ്റെ മുറിവു തുന്നീടുമ്പോൾ

ഉറങ്ങും വരേക്കുമെന്നുയിരായിരിക്കുക.


പ്രിയമുള്ളവളെ, നീ പൂവായിരിക്കുക.

ഞാനിറുത്താലും വാടാതിരിക്കുക.

പ്രിയമുള്ളവളെ, നീ മഴയായിരിക്കുക.

ഞാനിരുണ്ടാലും നനവായിരിക്കുക.

02 ഒക്‌ടോബർ, 2024

പരദൂഷണം

വാതിലിനപ്പുറം നീളുന്നു കാതുകള്‍.

ജനാലയ്ക്കപ്പുറം തേടുന്നു കണ്ണുകള്‍.

നാവിന്‍റെ തുമ്പില്‍ തരിക്കുന്നു വാക്കുകള്‍.

നാഡീഞരമ്പില്‍ തുടിക്കുന്നു വിരലുകള്‍.

 

തലയില്‍ കുരുത്തുകൊരുക്കുന്നു ചിന്തകള്‍.

നെറ്റിവിയര്‍ത്താലുമുണരാതെ പേടികള്‍.

തെല്ലുനിദ്രയും വരാതെയിരിക്കിലും,

പല്ലുകള്‍ക്കിടയിലമരാതമര്‍ഷവും.

 

ഒട്ടു വാസ്തവമില്ലെങ്കില്‍ പോലുമേ,

ഒറ്റിക്കൊടുക്കുന്നതുയിരെങ്കില്‍ പോലുമേ,

ഒന്നു രണ്ടാളു വന്നെങ്കിലെന്നായി,

ഒന്നും മുറിയാതെ പറയണമെന്നായി.

പരാശ്രയം

വാതിലിനപ്പുറം കേള്‍ക്കാതെ കാതുകള്‍.

ജനല്‍ച്ചില്ലില്‍ മുട്ടിയടയുന്നു കണ്ണുകള്‍.

നാവിന്‍റെ തുമ്പില്‍ മരിക്കുന്നു വാക്കുകള്‍.

നാഡീഞരമ്പാല്‍ പിടയുന്നു വിരലുകള്‍.

 

തലയില്‍ കനപ്പെട്ടിരിക്കുന്നു ചിന്തകള്‍.

നെറ്റിവിയര്‍പ്പായ് നനയ്ക്കുന്നു പേടികള്‍.

തെല്ലുനേരം വരാതെയുറക്കവും,

പല്ലുകള്‍ക്കിടയിലമരുന്നമര്‍ഷവും.

 

ഒട്ടുമൊരുങ്ങാതെ വന്നോരവസ്ഥയില്‍,

ഒട്ടിനില്‍ക്കുന്നതുയിരെന്നു മാത്രമായ്.

ഒന്നു രണ്ടാളു വന്നെങ്കിലെന്നായി,

ഒന്നു തളരാതെണീക്കണമെന്നായി.