പ്രചോദനം

"എല്ലാം നിങ്ങൾക്ക് സംഭവിക്കട്ടെ: സൗന്ദര്യവും ഭീകരതയും. തുടരുക. ഒരു വികാരവും അന്തിമമല്ല." - റെയ്നര്‍ മരിയ റില്‍ക്കെ

26 സെപ്റ്റംബർ, 2023

നിറവ്

മഴയില്ലെങ്കിലും ഒരു നനവ് തോന്നുന്നു;

ഓർമയുടെ കുളിരാവാം,

ഒരിളം കാറ്റിൻ്റെ തലോടലാവാം.


വരികളില്ലാത്തൊരീണം കേൾക്കുന്നു;

ഹൃദയം തുടിച്ചതാവാം,

ഒരാളെന്നെയോർത്തതാവാം.


മിഴിപ്പൂട്ടിനുള്ളിൽ മുഖങ്ങൾ തെളിയുന്നു;

കാണാൻ കൊതിച്ചതാവാം,

മനസ്സെന്തോ തിരഞ്ഞതാവാം.


ഉണരാനായുറങ്ങുവാൻ തോന്നുന്നു;

എൻ്റെ നെടുവീർപ്പാവാം,

നാളേക്കൊരു കരുതലാവാം.


ഈ രാവിൽ ഒരു നിറവ് തോന്നുന്നു;

വികലമായൊരു നിനവാവാം,

വീടൊഴിഞ്ഞൊരു വിഷാദമാവാം.



22 സെപ്റ്റംബർ, 2023

ഒരു വഴിക്ക് പോകുമ്പോൾ

കാട്ടുപാതയ്ക്ക് കൂട്ട് വേണം,

നാട്ടുപാതയിൽ ഒറ്റയ്ക്ക് വേണം.


നഗരവീഥിയിൽ നിശ്ശബ്ദമാവണം,

തെരുവിലൂടെ തിടുക്കത്തിലാവണം.


മലമ്പാതയ്ക്ക് കൈയ്യിൽ കരുതണം,

മലയ്ക്ക് പോകുമ്പോൾ മടിയൊഴിച്ചിടണം.


ഒരു നാളേക്ക് ഊണുവേണം,

പല നാളേക്ക് പദ്ധതി വേണം.


അടുത്താണെങ്കിൽ ഉടനെ വേണം,

അകലേക്കെങ്കിൽ ഓർമിക്ക വേണം.


ഒടുവിലാവുമ്പോൾ ഒരാളെങ്കിലും വേണം,

ഒരാളുള്ളപ്പോൾ ഒരിക്കലെങ്കിലും വേണം.


21 സെപ്റ്റംബർ, 2023

നിലനിൽപ്പ്

പട തുടങ്ങാനാഞ്ഞിട്ടോ,

പേടിച്ചു വിറച്ചിട്ടോ,

അല്ല ഈ നിൽപ്.


കരളു തുടിച്ചിട്ടോ,

കണ്ണു കലങ്ങിയിട്ടോ

അല്ല ഈ നിൽപ്പ്.


പറഞ്ഞു തുടങ്ങാഞ്ഞിട്ടോ,

കേട്ടു കൊതിതീരാതിരുന്നിട്ടോ,

അല്ല ഈ നിൽപ്.


തിരയാനൊന്നുമില്ലാഞ്ഞിട്ടോ,

മടങ്ങാനുള്ള കൊതികൊണ്ടോ,

അല്ല ഈ നിൽപ്.


ഉയരാനാകാഞ്ഞിട്ടോ, വീണു-

പോകരുതെന്നോർത്തിട്ടോ,

അല്ല ഈ നിൽപ്.


മടിയെന്ന് ചമഞ്ഞിട്ട്

മറവിക്ക് വിറ്റതാണെ-

ൻ്റെയീ നിൽപ്.

19 സെപ്റ്റംബർ, 2023

മയങ്ങും മുമ്പ്

നാളെ നിന്നാരോ കരയുന്നത് കേൾപ്പൂ,

ഇന്നലെ പിന്നിൽ ബോധമറ്റ് കിടപ്പൂ.

നാളെയിലേക്ക് തിരിയണോ, അതോ

ഇന്നലെയിലേക്ക് മടങ്ങണോ?


ഇന്നീ പകൽ ഇരുളുന്നു,

രാവ് തെളിയുന്നു.

നിഴലിൻ്റെ മാത്രകൾ,

നിലയ്ക്കാത്ത ശങ്കകൾ.



നിദ്ര വിളിക്കുമ്പോൾ

ശാന്തനാവേണ്ടതെങ്ങനെ,

തല ചായ്ക്കുമ്പോൾ

മിഴിയടയ്ക്കേണ്ടതെങ്ങനെ?