ഞാൻ കട്ടിലിൽ ചുരുണ്ടുകൂടാൻ ആത്മാവ് കാത്തു നിൽക്കുകയായിരുന്നു. കൂർക്കം വലി മുഴങ്ങിത്തുടങ്ങവേ, ടിയാൻ വെളിയിലിറങ്ങി. മുറ്റം കടന്ന് റോഡിലെത്തി. റോഡിൽ സാമാന്യം നല്ല തിരക്കുണ്ട്. വെള്ളിയാഴ്ചയായിരിക്കണം. ഇന്നെങ്ങോട്ടാണെന്നാലോചിച്ച് എങ്ങോട്ടെന്നില്ലാതെ ആത്മാവ് നടന്നു. ഒരു നിമിഷം കൊണ്ട് ഭൂലോകം ചുറ്റി വരാം, പക്ഷേ അതിലൊരു ത്രില്ലില്ല. നല്ല പരിചയമുള്ള ഒരു സുഹൃത്തിന്റെ ആത്മാവ് ആ വഴി പറന്നു പോയി. ഈയുള്ളവന്റെ ആത്മാവും മുൻപ് പറന്നിട്ടുണ്ട്. അന്ന് ഒരു മലമുകളിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് താഴെ വീണു. അതിൽ പിന്നെ പറക്കാൻ പേടിയാണ്. ഇന്ന് റോഡുമാർഗമാവാം. വീട്ടിൽ സ്കൂട്ടർ ഇരിപ്പുണ്ട്. എങ്കിലും ഒരാവേശത്തിന് അയൽവക്കത്തെ ചേട്ടന്റേത് പോലെത്തെ ഒരു ബുള്ളറ്റ് സംഘടിപ്പിച്ചു. (എന്തിന് അതു 'പോലെ' യാക്കണം, ആ ബുള്ളറ്റ് തന്നെ എടുത്തു). മലമുകളിലെ കാട് ലക്ഷ്യമാക്കി ആത്മാവ് യാത്ര തിരിച്ചു. സന്ധ്യക്ക് മുൻപ് കാട്ടിലെത്തി. ഘോരവനത്തിന്റെ ഹൃദയത്തിലൂടെ വ്യൂ പോയിന്റിലെത്തി. പരിചയമുള്ളവരും ഇല്ലാത്തവരുമായ ഒരു പാട് ആത്മാക്കൾ അസ്തമയം കാണാനെത്തിയിട്ടുണ്ട്. കൂട്ടത്തിൽ അനിയന്റെ ആത്മാവും. ഇവന് പോകാൻ വേറൊരു സ്ഥലവും കിട്ടിയില്ലേ! എന്റെ ക്യാമറയാണ് അവന്റെ കഴുത്തിൽ കിടക്കുന്നത്. അവൻ ആരുടെയൊക്കെയോ ഫോട്ടോ എടുത്തുകൊണ്ടിരുന്നു. എന്റെ ആത്മാവ് ശല്യപ്പെടുത്താതെ നല്ലൊരു സ്ഥലം നോക്കി ഇരുന്നു. പെട്ടെന്ന് ആകാശം ഇരുണ്ടു. ആസന്നമായ ഒരപകടത്തിന്റെ പ്രതീതി. അതിനെ ശരിവച്ച് കൊണ്ട് ആത്മാക്കൾ ചിതറിയോടി. എന്റെ ആത്മാവും ഓടി. ഒന്ന് കണ്ണടച്ച് തുറന്നപ്പോഴേക്കും എന്റെ ആത്മാവ് ഒറ്റക്കായി. എല്ലാരും പോയിരിക്കുന്നു. നേരത്തേ സൂചിപ്പിച്ച ഘോരവനത്തിന്റെ ഹൃദയഭാഗത്തെത്തിയിരിക്കണം, ആ തുടിപ്പ് കേൾക്കാം. അനവസരത്തിൽ ആത്മാവ് തിരിഞ്ഞു നോക്കി. അത് തുടിപ്പുകളായിരുന്നില്ല, ഏതോ ഭീകരജീവി തന്നെ പിൻതുടരുന്ന ബി ജി എം ആയിരുന്നു. ബുള്ളറ്റിനടുത്തേക്ക് ഇനി അൽപ ദൂരം കൂടിയേ ഉള്ളു. വൈറലായ ഒരു വീഡിയോയിലെ പരിചയമുള്ള കടുവയാണ് ഭീകരജീവിയെന്ന് വീണ്ടും തിരിഞ്ഞ് നോക്കിയപ്പോൾ ബോധ്യമായി. മൂക്കിൽ നിന്ന് പുറത്ത് ചാടാൻ ശ്രമിക്കുന്ന തുമ്മലിനേപ്പോലെ എന്റെ ആത്മാവ് മുന്നോട്ട് കുതിച്ചു.
പെട്ടെന്ന് കാലിൽ കുരുക്കു വീണു. കടുവ തന്നെ. ആത്മാവിന് വേദനിച്ചു. ഒരു മരവിപ്പ്. നാഡികളിലൂടെ ഒരു മിന്നൽ പ്രവഹിച്ചു.ആത്മാവ് പ്രാണഭയത്താൽ കട്ടിലിൽ വിയർത്തു കുളിച്ചു കിടക്കുന്ന എന്റെ ശരീരത്തിൽ വന്നൊളിച്ചു. ആ ഫ്ലോയിൽ 'അമ്മേ..' എന്നൊരു നിലവിളി എന്റെ തൊണ്ടയിൽ നിന്ന് പ്രവഹിച്ചു. വിളി കേട്ട് വന്നത് അച്ഛനാണെങ്കിലും, കട്ടിൽപ്പടിയിൽ കാലുടക്കിക്കിടക്കുന്ന മകനെ അദ്ദേഹം റൂമിലെ ലൈറ്റ് ഓണാക്കി ശാന്തനാക്കി. ഒരു ചിരി ഞാനങ്ങോട്ട്, ഒരു ചിരി അവിടുന്നിങ്ങോട്ട്. ഇതിലും വലുതെന്തോ ആണ് പ്രതീക്ഷിച്ചിരുന്നതെന്ന് തോന്നുന്നു. അനിയന്റെ ആത്മാവ് ഇനിയും തിരിച്ചെത്തിയിട്ടില്ല. ആ കിടപ്പ് കണ്ടാലറിയാം, അവനിപ്പോഴും ഓട്ടത്തിലാണ്!
