ഒരു നഗരമുണ്ടായിരുന്നു. നഗരത്തിൽ ഒരുപാട് തെരുവുവിളക്കുകളും ഉണ്ടായിരുന്നു. ഇരുളുമ്പോൾ അവ കണ്ണുതുറക്കുകയും പുലരുമ്പോൾ കണ്ണടയ്ക്കുകയും ചെയ്തിരുന്നു. ആ കണ്ണുകൾ ആരോ തുറക്കുകയും അടയ്ക്കുകയും ചെയ്തിരുന്നു. പാതിരാ മുതൽ പുലരുന്നതുവരെ ആ നഗരത്തിൽ എല്ലാവരും ഉറങ്ങിയിരുന്നു. എന്തുകൊണ്ടോ ആ നേരത്താരും വിളക്കിന്റെ കണ്ണുകൾ മൂടിയിരുന്നില്ല.
അതേ നഗരത്തിൽ നടുക്കൊരു പള്ളിയുണ്ടായിരുന്നു. പള്ളിക്ക് ഉയരത്തിൽ തൂക്കിയ മണിയുണ്ടായിരുന്നു. പുലരുന്നതു മുതൽ പാതിരാ വരെ ഒരോ മണിക്കൂർ ഇടവിട്ട് ആ മണി അടിച്ചു കൊണ്ടേയിരുന്നു. ആ മണി ആരോ അടിച്ചു കൊണ്ടേയിരുന്നു. പാതിരാ മുതൽ പുലരുന്നതുവരെ ആ നഗരത്തിൽ എല്ലാവരും ഉറങ്ങിയിരുന്നു. അതുകൊണ്ട് ആരോ ആ മണിയുടെ നാക്ക് ബന്ധിച്ചിരുന്നു.
വെളിച്ചം അഴിഞ്ഞാടുകയും ശബ്ദം തുറങ്കിലടയ്ക്കപ്പെടുകയും ചെയ്തിരുന്ന ആ നഗരത്തിൽ തന്നെ ഒരുപാട് കോഴികളുമുണ്ടായിരുന്നു. അവ ഗ്രാമങ്ങളിലെ കോഴികളെ പോലെ തിന്നുകൊഴുത്തിരുന്നില്ല. അവയ്ക്കുല്ലസിക്കാൻ പച്ചപ്പുൽമേടുകളുണ്ടായിരുന്നില്ല. എങ്കിലും അവരുടെയുള്ളിൽ വിപ്ലവമുണ്ടായിരുന്നു. പകലിരവെന്നില്ലാതെ ഒരിക്കലും കെടാത്ത വെളിച്ചം അവരുടെ ഉറക്കം കെടുത്തിയിരുന്നു. ശബ്ദത്തിനു നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യം അവരുടെ ഉളളുനീറിച്ചു. വെളിച്ചത്തിനെതിരെ, വർഗീയതയ്ക്കെതിരെ അവർ ശബ്ദിച്ചു. വെളിച്ചത്തിന്റെ ഭൂരിപക്ഷമുതലാളിത്തത്തിനെതിരേ അവരുടെ ആണുങ്ങൾ ശബ്ദിച്ചു. നഗരമുറങ്ങുമ്പോഴും അവരുടെ ആണുങ്ങൾ ശബ്ദിച്ചു. അവരോടൊപ്പം നിന്ന് കുരച്ച പട്ടികളെയും അമറിയ പശുക്കളെയും നഗരം നിശബ്ദമാക്കിയപ്പോഴും അവരുടെ ആണുങ്ങൾ ശബ്ദിച്ചു. നശിച്ച കോഴികൾ! മനുഷ്യന്റെ ഉറക്കം കളയാൻ!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ