പ്രചോദനം

"എല്ലാം നിങ്ങൾക്ക് സംഭവിക്കട്ടെ: സൗന്ദര്യവും ഭീകരതയും. തുടരുക. ഒരു വികാരവും അന്തിമമല്ല." - റെയ്നര്‍ മരിയ റില്‍ക്കെ

25 ഓഗസ്റ്റ്, 2022

ആത്മബന്ധനം

മഴ വന്ന് കറന്റ് പോയ ഒരു രാത്രിയിൽ ഞാൻ ഉമ്മറത്ത് പോയി ഇരുന്നു. ദുഃഖം മൂടിക്കെട്ടിയ ഓർമ്മകൾ പെയ്ത് മനസ്സിൽ ചളിയായി. നിരാശ പടർന്ന് ആത്മാവിന് എന്റെ ശരീരം വിട്ട് പോകാൻ തോന്നി. പോകുന്നതിന് മുമ്പ് നല്ല ചില ഓർമ്മകൾ കയ്യിലെടുക്കാൻ ആത്മാവ് മുറ്റത്തേക്കിറങ്ങി. ആദ്യം പ്രണയത്തെയാണ് കണ്ടത്. പൂക്കൾ കൊഴിഞ്ഞെങ്കിലും മുള്ളുകളും ഇലകളുമായ് അതങ്ങനെ പച്ചയായി നിൽക്കുന്നു. അതിൽ വിരിയാൻ പുതിയ മൊട്ടുകളില്ല. വലത് സൈഡിലെ ഷെഡിൽ ഒരു പഴയ ടൂവീലർ കിടപ്പുണ്ട്. ആരൊക്കെയോ പെട്രോളടിച്ച് എവിടെയൊക്കെയോ പോയ യാത്രകൾ പൊടിപിടിച്ചിരിക്കുന്നു. യാത്ര പോകാൻ കാശില്ലെന്നപ്പോഴാണോർത്തത്. ആത്മാവ് കാശെടുക്കാൻ വീട്ടിനുള്ളിൽ കയറി. മേശപ്പുറത്തെ പഴയ ഡയറി തുറന്നു. വായിച്ചാൽ മനസ്സിലാവാത്ത കുറേ കണക്കുകളുടെ ഇടയിൽ നിന്ന് അഞ്ഞൂറിന്റെ ഒരു പുത്തൻ നോട്ടെടുത്തു. അൽപം വെള്ളം കുടിക്കാമെന്ന് കരുതി ആത്മാവ് അടുക്കളയിലുമെത്തി. അടുപ്പിൽ ചാരം മൂടിയ കനലിന്റെ ചൂട്. നാളെ അത് വീണ്ടും ജ്വലിക്കും, എന്നത്തേയും പോലെ. ഇനി യാത്രയാവാം. ആരും കണ്ടില്ലെന്ന് കരുതി യാത്രയാവാൻ തിണ്ണയിലെത്തിയ ആത്മാവിന്റെ മുന്നിൽ വീട്ടിലെ കുറിഞ്ഞി പൂച്ച വഴിമുടക്കി നിൽക്കുന്നു. ആത്മാവ് കാൽ നീട്ടി വെച്ച് പടികളിറങ്ങി.


പെട്ടെന്ന് പിറകിൽ നിന്നാരോ വലിച്ചു. ആത്മാവിന് വേദനിച്ചു. ഒരു മരവിപ്പ്. നാഡികളിലൂടെ ഒരു മിന്നൽ പ്രവഹിച്ചു. ആത്മാവ് പ്രാണഭയത്താൽ ഉമ്മറത്ത് ചാരി വച്ചിരുന്ന എന്റെ ശരീരത്തിൽ വന്നൊളിച്ചു.

പിന്നെ ഇടിവെട്ടി: 'എടാ.....!'

അമ്മയാണ്.

'വന്ന് ചോറുണ്ണെടാ... എനിക്ക് പാത്രം കഴുകീട്ട് കിടന്നുറങ്ങണം.'

കിളി പോയ മരകൊമ്പുപോലെ എന്റെ തല ആടിയപ്പോഴാണ് സ്ഥലകാലബോധം തിരിച്ച് വന്നത്. അമ്മയുടെ കൈനഖം എന്റെ ചെവി വിട്ടു പോയതും ആ നേരത്താണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ