അകം എല്ലും തോലും പുറം പൊന്തം പൊന്തം എന്ന് പറഞ്ഞതുപോലെയാണ് കാര്യങ്ങള്‍. വൈക്കോല്‍ തുറുവുമായി സാദൃശ്യമുള്ള മനുഷ്യന്റെ ശരീരവും മനസ്സുമൊക്കെ അകത്ത് ഒന്ന് പുറത്ത് മറ്റൊന്ന് എന്ന രീതിയില്‍ സ്വഭാവ വൈവിധ്യം പുലര്‍ത്തുന്നു. നമ്മുടെ പുതിയ സമുച്ചയങ്ങളും മാളികകളുമൊക്കെപ്പോലെ പുറത്തെ സ്ഫടികാലങ്കാരങ്ങള്‍ കണ്ണഞ്ചിപ്പിക്കുന്നതാണെങ്കിലും നിര്‍മ്മിക്കുന്നത് അപൂര്‍വമായി കണ്ടുവരുന്ന മണലും വിരളമായി കിട്ടിക്കൊണ്ടിരിക്കുന്ന സിമന്റും കമ്പിയും കൊണ്ടുതന്നെ. ഇത്തരമൊരു 'മെറ്റാമോര്‍ഫിസം” തന്നെയാണ് ഈ കുറിപ്പിന്റെ സാരവും ഘടനയും.
കുറച്ചുകൂടി ആഗോളതലത്തിലേക്ക് ചിന്തിച്ചാല്‍, നവമാധ്യമങ്ങളുടെ ആഗമനത്തോടെ മനുഷ്യന്റെ വാക്കിലും പ്രവര്‍ത്തിയിലുമുള്ള അന്തരം ഒരു പുതിയ മാനവികയിലേക്ക് വിരല്‍ ചൂണ്ടുന്നു. സ്വതവേ മാന്യരും ശാന്തരുമായവരുടെ ഉള്ളുകളിലേക്ക് ടോര്‍ച്ചടിക്കുന്നതാണ് ഇന്നത്തെ മാധ്യമവികാരം. ഇപ്പറയുന്നത് നമ്മുടെ മുഖം മിനുക്കുന്ന "മുഖപുസ്തകമോ", "എന്തുണ്ട് കാര്യം” തുടങ്ങിയവയെപ്പറ്റിയല്ല. യഥാര്‍ത്ഥ മാധ്യമത്തെപ്പറ്റിത്തന്നെ. മാധ്യമം ഒരു സമുഹത്തിന്റെ കണ്ണാടിയാണ് എന്നതിനപ്പുറം അതിനെ വിശദികരിക്കേണ്ടതില്ല. ചിന്താമണ്ഡലം എന്ന നിലയ്ക്കാവാം മനസ്സിനെ “മെരുങ്ങാത്ത കുതിര" എന്ന് വിളിക്കേണ്ടി വരുന്നത്, അങ്ങനെയാണെങ്കില്‍ മാധ്യമങ്ങള്‍ ഈ കുതിരകളുടെ പാഠശാല എന്ന് കരുതേണ്ടിവരും. എന്നാലും മെരുങ്ങാത്ത കുതിരകളുണ്ടാവുക സ്വാഭാവികം. പായ്ക്കപ്പലുകളെ മുന്നോട്ട് നയിക്കുന്ന കാറ്റിനോട് മാധ്യമങ്ങളെ ഉപമിക്കുകയാണെങ്കില്‍ കാറിലും കോളിലും പെട്ട് ദിശയറിയാതെ അലയുന്ന കപ്പല്‍ നമ്മുടെ ചിന്തകളല്ലാതെ മറ്റെന്താണ്? ചിലപ്പോള്‍ ആയിരുന്നിടത്ത് തന്നെ, ചിലപ്പോള്‍ നമ്മുടെ ലക്ഷ്യത്തിന്റെ വളരെയടുത്ത്, അതുമല്ലെങ്കില്‍ നമുക്ക് മനസ്സിലാക്കാന്‍ പറ്റാത്തവിധം ദുരേയേതോ ദിക്കില്‍. ആ കാറ്റിനൊപ്പം എവിടേക്കാണെന്നറിയാതെ.
മാധ്യമങ്ങളുടെ പൊതുസ്വഭാവം മറ്റൊരു രീതിയിലും വ്യാഖ്യാനിക്കാം. “പുലി വരുന്നേ പുലി വരുന്നേ” എന്ന് പറഞ്ഞ് നാട്ടുകാരെ പറ്റിച്ച ആട്ടിടയനായ ചെറുക്കന്റെ ദാരുണമായ അന്ത്യം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. ആ കഥയിലെ ചെറുക്കന്‍ വികൃതിയായിരുന്നില്ലെങ്കിലോ.?! അവന്‍ യഥാര്‍ത്ഥത്തില്‍ പുലിയെ കണ്ടിരുന്നുവെങ്കില്‍, തന്റെ ആടുകളെ രക്ഷിക്കാന്‍ അവന്‍ ശ്രമിക്കില്ലെ.? നാട്ടുകാര്‍ വരുന്നത് പുലി കണ്ടിട്ടുണ്ടാവാം. അതുകൊണ്ട് ആദ്യരണ്ടു തവണ പുലി രക്ഷപ്പെട്ടിരിക്കാം.. മുന്നാം തവണ തക്കം പാര്‍ത്തിരുന്ന് പുലി അവനെ കൊന്നു തിന്നു എന്നതും സത്യമായിക്കൂടെ.? നമുക്കിഷ്ടമില്ലാത്തവരെപ്പറ്റി നമ്മള്‍ നല്ല രീതിയില്‍ മറ്റുള്ളവരോട് പറയാറില്ല. ഇക്കഥയും ആ ചെറുക്കനോട് വിരോധമുള്ള ആരെങ്കിലും പറഞ്ഞു പരത്തിയതാണെങ്കില്‍ നമ്മള്‍ ആ ബാലനെയഥാര്‍ത്ഥത്തില്‍ 'മിസ്സണ്ടര്‍സ്റ്റാന്റ് " ചെയ്യുകയല്ലേ. മുന്നാമതൊരാള്‍ക്കുകൂടി അവസരം ലഭിച്ചാല്‍ കുറച്ചുകൂടി ആകര്‍ഷണീയവും വ്യത്യസ്തവുമായ മറ്റൊരു കഥ കേട്ടേക്കും. അങ്ങനെയെങ്കില്‍ ഈ കഥകളില്‍ ഏതാണ് “റിയല്‍” എന്നത് വെറുമൊരു ധാരണ മാത്രമായിരിക്കാം. ഈ പറയുന്നവരൊക്കെ “ഇനിയെങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ? എന്നു കൂടി ചിന്തിക്കുന്നത് നല്ലതായിരിക്കും.
ഇങ്ങനെയുള്ള മത്സരങ്ങളും തെറ്റിദ്ധാരണകളും ഒഴിവാക്കാനായിരിക്കും ഇപ്പോള്‍ എല്ലാം ചർച്ച ചെയ്ത് തീരുമാനിക്കാനുള്ള ഒരു “യുനാനിമസ് " ഇടപെടല്‍ മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. ഇങ്ങനെയൊക്കെ ചിന്തിച്ചും പറഞ്ഞും കാടുകയറനുള്ള വ്യഗ്രതയാണ് തിരിച്ചു കയറാന്‍ പറ്റാത്ത വന്‍കുഴികളുടെ ആഴം നമ്മെ കാണിച്ചു തരുന്നത്. എത്ര മാന്യനായ രാഷ്ട്രീയക്കാരനായാലും എത്ര താന്തോന്നിയായ മദ്യപാനിയായാലും ഈ സ്ഥിതി വിശേഷം ഒന്നു തന്നെ. കാടു കയറിയില്ലെങ്കില്‍ മേല്‍പറഞ്ഞതുപോല കപ്പല്‍ എങ്ങോട്ടും ചലിക്കാതെ നിന്നിടത്ത് തന്നെ കിടക്കും. ഒന്നുമില്ലാത്തതിലും നല്ലതല്ലേ എന്തെങ്കിലുമൊക്കെ ആവുന്നത്. ഒരു കാര്യം കൂടിപ്പറഞ്ഞ് ഈ സംവാദം ഇവിടെ അവസാനിപ്പിക്കുന്നു. നമ്മള്‍ പലതും കാണാതെ തന്നെ വിശ്വസിക്കുന്നു. നേരില്‍കണ്ട് വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. ഒന്നുകൂടി ശ്രദ്ധിക്കുക. തലക്കെട്ട് മാത്രം വായിച്ച് ഉള്ളടക്കത്തെ വിധിക്കരുത്, എഴുത്തുകാരനും വായനക്കാരനും അത് ഒരു പോലെ ക്ഷീണം ചെയ്തക്കും..!

.jpg)