പ്രചോദനം

"എല്ലാം നിങ്ങൾക്ക് സംഭവിക്കട്ടെ: സൗന്ദര്യവും ഭീകരതയും. തുടരുക. ഒരു വികാരവും അന്തിമമല്ല." - റെയ്നര്‍ മരിയ റില്‍ക്കെ

22 നവംബർ, 2024

ചിന്താഭാരം

ഭാരമാകുന്ന ചിന്ത തൊട്ടുണർത്തരുത്,

എന്ന് കുത്തി നോക്കുന്ന പലക.

ഭാരിച്ച ചിന്ത തലയിൽ കേറ്റരുത്,

എന്ന് ചുറ്റുമിരിക്കുന്ന തലകൾ.


ഭരമേൽപ്പിച്ച ചിന്ത ലഘുവാക്കണം,

എന്ന് ചില്ലറ തരുന്നൊരാശാൻ.

ഭരിക്കണമെന്ന ചിന്ത തോന്നരുത്,

എന്ന് ഒപ്പമിരിക്കുന്നോരൽപർ.


ഭാരമായതൊന്നും കേറ്റാതെയിപ്പോൾ,

ലോലമായ ചിന്ത പുകയുന്നതുള്ളിൽ.

കനമില്ലാത്ത തണ്ടുപോലിന്ന് ഞാൻ,

ചെറുകാറ്റിലും വീഴുന്നമട്ടായ്.

17 നവംബർ, 2024

എനിക്ക് കിട്ടിയ വെളിപാട്

ചെന്നൈ. മെയ് 6, 2024 വെളുപ്പാന്‍കാലത്ത് കണ്ട സ്വപ്നം. 


ഭാഗം 1 - നഗരമദ്ധ്യത്തിലെ മുറി

രാവിലെ എണീറ്റ് ജനാല തുറന്നു. റൂമിന്‍റെ പിന്നിലുള്ള ജനാലയാണ്. റൂം രണ്ടാം നിലയിലാണ്. ജനാലയ്ക്ക് പുറത്തെ സ്ട്രീറ്റില്‍ നല്ല ആള്‍ത്തിരക്ക്. കടകളൊക്കെ തുറന്നിരിക്കുന്നു. സ്കൂള്‍ കുട്ടികളും ഒരുപാട് ആളുകളും അങ്ങോട്ടുമിങ്ങോട്ടും പോയിക്കൊണ്ടിരിക്കുന്നു. ഞാന്‍ ജനാല തുറക്കുന്നത് താഴെ നില്‍ക്കുന്ന ഒരു ചേച്ചി കണ്ടു. സുന്ദരിയാണ്. അവരെന്നെത്തന്നെ നോക്കുന്നു. ഞാനാണെങ്കില്‍ ഒരു മുണ്ട് മാത്രം ഉടുത്ത് അര്‍ധനഗ്നനാണ്. അവരെന്നെത്തന്നെ നോക്കുകയും അടുത്ത് നില്‍കുന്ന ആളോട് തമാശ പറയുകയും ചെയ്യുന്നുണ്ട്. കണ്ടിട്ടൊരു സ്കൂള്‍ ടീച്ചറാണെന്ന് തോന്നുന്നു.

അല്പം കഴിഞ്ഞ് കടകളെല്ലാം ശാന്തമായി, ആളൊഴിഞ്ഞു. ഞാന്‍ ജനലയഴിയിലൂടെ ഊര്‍ന്ന് എന്‍റെ മുറിയുടെ ഭിത്തിയോട് ചേര്‍ന്ന് കാണപ്പെട്ട ഒരു ഇടത്തില്‍ ഇരിപ്പുറപ്പിച്ചു. വേഷം ഇപ്പോഴും മുണ്ടുതന്നെ. പെട്ടെന്ന് എന്‍റെ മുറി ഇടത്തോട്ട് നീങ്ങാന്‍ തുടങ്ങി. ഞാനടക്കം ഇടതുവശത്തുണ്ടായിരുന്ന എല്ലാ മുറികളും കെട്ടിടങ്ങളും നീങ്ങാന്‍ തുടങ്ങി. നീങ്ങി നീങ്ങി അത് അത്യാധുനികമായ ഒരു നഗരമധ്യത്തില്‍ എത്തി. എന്‍റെ മുറി കറങ്ങിത്തിരിഞ്ഞ് എങ്ങോ പോകുകയും ഞാന്‍ ഒറ്റയ്ക്കാവുകയും ചെയ്തു. കാഴ്ച കാണാനിരിക്കുകയായിരുന്ന എന്നെ നഗരത്തിലുള്ള എല്ലാവരും നോക്കുന്നു. ഞാന്‍ അരയില്‍ കെട്ടിയ മുണ്ടെടുത്ത് എന്നെയാരും കാണാത്തവിധം മുഴുവനായി മൂടി.

എന്‍റെ മുറി കറങ്ങിത്തിരിഞ്ഞ് പഴയ സ്ഥാനത്തെത്താന്‍ വൈകുന്നേരമാകും. ഞാന്‍ പഴയ സ്ട്രീറ്റിലൂടെ വന്ന വഴിയെ പിറകോട്ട്, മുറിയുണ്ടായിരുന്ന ആദ്യ സ്ഥാനത്തേക്ക് നടന്നു. വഴി ഇരുണ്ട് കാടുപിടിചിരിക്കുന്നു. ഒരു കുഞ്ഞിച്ചെറുക്കന്‍ എന്‍റെ വഴി മുടക്കി നടക്കുന്നു. അവനെ കവച്ച് വെച്ച് ഞാന്‍ മുറിയുടെ ആദ്യ സ്ഥാനത്തെത്തി. ഇപ്പോള്‍ ആ കടകള്‍ അവിടെയില്ല. ഒരു നാടന്‍ ചായക്കട മാത്രം. അവിടെക്കൂടിയിരുന്ന നാട്ടുകാരായ ചേട്ടന്മാരോട് ഞാന്‍ നടന്നതൊക്കെ പറഞ്ഞു. അവരെല്ലാം കണ്ടിരുന്നെന്ന് പറഞ്ഞു.

മുറി അപ്പോഴേക്കും കറങ്ങിത്തിരിഞ്ഞ് എത്തി. മുന്നിലെ വാതില്‍ അകത്തുനിന്നു പൂട്ടിയിരിക്കുന്നതിനാല്‍ ഞാന്‍ പിന്നിലെ ആ ജനാല വഴി കയറാന്‍ ശ്രമിച്ചു. അപ്പോള്‍ വീണ്ടും ആ ചെറുക്കന്‍ എന്നെ ശല്യപ്പെടുത്താന്‍ വന്നു. അതുവഴി പോകുന്ന ഒരു പോലീസ്കാരന്‍റെ അടുത്ത് ആ പയ്യനെ ഞാന്‍ ഏല്‍പ്പിച്ചു. പിന്നെ ജനലഴിയിലൂടെ മുറിയുടെ അകത്തേക്ക്. തിരിച്ചു കയറുമ്പോള്‍ ചുവന്ന മുണ്ടിനിടയില്‍ നിന്ന് ഒടിഞ്ഞ ഒരു പുതിയ പെന്‍ റീഫില്ലും, പൊട്ടിപ്പോയ മഷിതീര്‍ന്ന ഒരു പേനയും കിട്ടി. ജനാല അടച്ചിടാതിരുന്നതിനാല്‍ ഉണങ്ങിയ ഇലകളാണ് ഉള്ളില്‍ മുഴുവന്‍. ജിടിഎ സാന്‍ ആണ്ട്രിയാസ്-ന്‍റെ മരുഭൂമിയിലാണ് ചെന്നുപെട്ടത്.എങ്ങും മരുഭൂമി തന്നെ. ഉപയോഗയോഗ്യമായ വീടുകളോ, വാഹനങ്ങളോ കാണാനില്ല.അവിടെയുണ്ടായിരുന്ന ആളുകള്‍ എന്നെക്കണ്ടപാടെ വെടിയുതിക്കാന്‍ തുടങ്ങുന്നു. ഞാന്‍ കളി മതിയാക്കി പുറത്തുവന്നു.


ഭാഗം 2 - വനമദ്ധ്യത്തിലെ ഗ്രാമം

ഇപ്പോള്‍ ഞാനൊരു റോഡിന്‍റെ നടുക്കാണ്. ഒരു ബോക്സര്‍ മാത്രമാണുള്ളത്. മലയോരത്തുള്ള ഒരു റോഡ്‌. വിജനമെങ്കിലും ഒരു സൈഡില്‍ നിറയെ വാഹനങ്ങള്‍. ഞാന്‍ ഒരു വശത്തേക്ക് നടന്നു. അവിടെ ഒരു പെണ്‍കുട്ടിയും അവളുടെ കുടുംബക്കാരും എന്തൊക്കെയോ ആലോചിച്ച് നില്‍ക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടെങ്കിലും മൈന്‍ഡ് ചെയ്തില്ല. ഞാനും അവരെ മൈന്‍ഡ് ചെയ്തില്ല. ഞാന്‍ വീണ്ടും മുന്നോട്ട് നടന്നു.  വഴിയരികില്‍ അവസാനം കിടക്കുന്ന ഒരു വാനില്‍ നിന്ന് ഡ്രസ്സ് മാറി.ചേട്ടായീടെ കല്യാണത്തിനിട്ട സ്യുട്ട് ആണ്. അവിടെ നില്‍ക്കുകയായിരുന്ന അനിയന്‍റെ  കൂടെ കല്യാണപ്പന്തലിലേക്ക് നടത്തം തുടങ്ങി.

റബ്ബര്‍ തോട്ടത്തിനു നടുക്കാണ് വിവാഹം. കണ്ടു പരിചയമുള്ള ഒരു പെണ്‍കുട്ടിയുടെ കല്യാണമാണ്. ഞാനും അനിയനും ഭക്ഷണം കഴിക്കാനിരുന്നു. പെട്ടെന്നവിടേക്ക് കല്യാണചെക്കനെ അന്വേഷിച്ച് പപ്പ വന്നു. അവിടെയിരിക്കുന്നവരില്‍ ഞാന്‍ മാത്രമേ സ്യുട്ട് ഇട്ടിരുന്നുള്ളൂ. അത്കൊണ്ട് എന്നോട് കല്യാണം കഴിക്കാന്‍ പറഞ്ഞു. അത്കേട്ടപ്പോള്‍ ഞാനവിടെനിന്ന് ഇറങ്ങിപ്പോയി. 

ഇരുട്ടി, രാത്രിയായിരിക്കുന്നു. ഞാന്‍ വെളിച്ചം അന്വേഷിച്ചു നടന്നു. റബ്ബര്‍ ഷീറ്റടിക്കുന്ന ഒരു പുരയില്‍ ലൈറ്റുണ്ട്. ഞാനങ്ങോട്ട് കേറുമ്പോള്‍ ഒരാള്‍, 'പോകല്ലേ, അവിടെ നീലഗിരിപ്പട്ടിയുണ്ട്' എന്ന് പറഞ്ഞു. 'അതെന്താ സാധനം?', ഞാന്‍ ആ ഷീറ്റ് പുരയിലേക്ക്‌ കയറാന്‍ തുടങ്ങി. പെട്ടെന്ന്, മുന്നിലതാ നീലഗിരിപ്പട്ടി. കണ്ടാല്‍ ഒരു കുറുക്കനേപ്പോലെ, കൊമ്പുണ്ട്. അത് വരയാടിനെപ്പോലെ ചാടിച്ചാടി എന്‍റെ അടുത്തു വന്നു. ഞാനൊഴിഞ്ഞു മാറിയപ്പോള്‍ രണ്ട് മാന്‍ കുഞ്ഞുങ്ങള്‍ വന്ന് അതിനെ കുത്തിയകറ്റി. എങ്കിലും അത് തിരിച്ചു വന്നു. അതിന്‍റെ കൊമ്പ് നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു. എന്‍റെ അടുത്തെത്തിയപ്പോള്‍ ഞാനതിനു ഒരു തൊഴി കൊടുത്തു. അത് പറന്ന്, അല്പം ദൂരെ തലയും കുത്തി വീണു. അതിനു അനക്കമില്ലെന്നു കണ്ടപ്പോള്‍ ഞാന്‍ വീട്ടിലേക്ക് തിരിച്ചു നടന്നു.

വീട്ടിലെത്തിയപ്പോള്‍ മമ്മി കുര്‍ബ്ബാനയ്ക്കുപയോഗിക്കുന്ന ഒരു പാത്രം കാണുന്നില്ലെന്ന് പറഞ്ഞ് തപ്പിനടക്കുകയാണ്. ഞാനത് വഴിയില്‍ വെച്ച് കണ്ടെന്ന കാര്യവും അതിരിക്കുന്ന സ്ഥലവും പറഞ്ഞു കൊടുത്തു. അതിനുശേഷം ഞാനും ഒരു ചേട്ടനും കൂടി ചായ കുടിച്ച് കൊണ്ട് ചെറിയൊരു കയറ്റം നടന്നു കയറാന്‍ തുടങ്ങി. മുകളിലെത്തിയപ്പോള്‍ ചേട്ടന്‍ ചായഗ്ലാസ്സ് നിലത്ത് വെച്ചു. ആനയ്ക്ക് ചില്ലുഗ്ലാസ്സ് പേടിയാണത്രെ. കയറ്റം അവസാനിച്ചു മുന്നോട്ട് ചെന്നപ്പോള്‍ താഴേക്കിറങ്ങാനുള്ള സ്റ്റെപ്പുകള്‍ കാണാം. ഞാന്‍ സ്റ്റെപ്പുകള്‍ ഇറങ്ങാന്‍ തുടങ്ങി. സ്റ്റെപ്പില്‍ രണ്ട് പിള്ളേര്‍ ക്രിക്കറ്റ് കളിക്കുന്നു. താഴെയെത്തിയപ്പോള്‍ അവസാനത്തെ സ്റ്റെപ്പ് സൂപ്പര്‍ മരിയോയില്‍ ഉള്ളത്പോലെ മുന്നോട്ടും പിന്നോട്ടും നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതിനു താഴെ അഗാധമായ ഗര്‍ത്തം. സ്റ്റെപ്പില്‍ കയറി അടുത്ത കരയ്ക്കടുത്തെത്താനായപ്പോള്‍ എനിക്ക് പരിചയമുള്ള ഒരു ചേട്ടന്‍ എന്നെ തള്ളി കരയ്ക്കെത്തിച്ചു. പുള്ളിക്കാരന്‍ ചിരിച്ചു.


-സുഹൃത്തിന്‍റെ ഫോണ്‍ കോള്‍ വന്നതിനാല്‍ ഉറക്കം പോയി. സ്വപ്നം അവസാനിച്ചു.  


15 നവംബർ, 2024

ബലൂണ്‍

ഇതുമതിയോ,

ഇനിയും നിറയ്ക്കണോ?

ഇത്ര വേണോ,

ഒരിറ്റു കുറയ്ക്കണോ?


വാ മുറുക്കണോ,

വയറില്‍ പിടിക്കണോ?

വള്ളി കെട്ടണോ,

വിടാതെയിരിക്കണോ?


കൂര്‍ത്തതൊന്നും,

മണല്‍ത്തരിപോലും,

തട്ടിടാതെ,

പൊക്കിപ്പിടിക്കണോ?


ഇന്ന് കാണാന്‍

ഭംഗിയുണ്ടെങ്കിലും,

ഉള്ളിലെപ്പോഴും

വീര്‍പ്പുമുട്ടുന്നല്ലോ.


ഭാരമില്ല,

വേദനിപ്പിക്കില്ല,

തൊഴികൊടുത്താലും,

ദൂരേക്ക് പോകില്ല.


അല്‍പനേരം

രസിച്ചുല്ലസിച്ചിടാം,

നാളെ വിദ്വാന്‍റെ

കാറ്റു പോയെങ്കിലോ.