ഒരിക്കലാകാശത്തിൻ മാറിൽ
നിന്നൊരു വെള്ളിടിയുണ്ടായ്.
നിറഞ്ഞ തുള്ളികൾ പൊഴിയുകയായി,
ഉറഞ്ഞ മേഘം മഴയായ്.
കരിമ്പുകയേറ്റു കലങ്ങിയ കണ്ണിൽ
നിന്നൊരു തുള്ളി കിനിഞ്ഞു.
വരണ്ട മണ്ണു നനച്ചു,
നനഞ്ഞ ചതുപ്പു നിറച്ചു.
കനച്ച മൗനം മുറ്റിയ ചുണ്ടിൽ
നിന്നൊരു തുള്ളി കിനിഞ്ഞു.
ഉലഞ്ഞ തണ്ടിലുടഞ്ഞു,
തണുത്ത പൂവു തുടിച്ചു.
കല്ലു വിയർത്തതുപോലാ കയ്യിൽ
നിന്നൊരു തുള്ളി കിനിഞ്ഞു.
തണുവിൽ ചൂടു പകർന്നു,
അണുവിൽ പ്രണയമുയിർത്തു.
പെയ്തു കഴിഞ്ഞു തളർന്നൂ മേഘം
കാറ്റിൻ കയ്യിലുറങ്ങി.
പരക്കെ വെയിലു ചിരിച്ചു,
പതുക്കെ ഭൂമി മിടിച്ചു.
കടലു കണക്കേ ചങ്കിൻ വേരിൽ
നിന്നൊരു ബാഷ്പമുയർന്നു.
പുതിയൊരു വാനം കണ്ടു,
മഴവില്ലൊന്നതു തീർത്തു.
കാറ്റായ് കാലം പേറിയ ബാഷ്പം
മഞ്ഞായ് ചിറകുവിരിച്ചു.
ചേക്കേറാനീ പുൽനാമ്പുകളിൽ
പുലരികൾ കാത്തു കിടപ്പൂ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ