ഒരു ജേർണലിസ്റ്റ് ഒരിക്കൽ ഒരു കവിയെ തേടി പുറപ്പെട്ടു. വിരലിലെണ്ണാവുന്ന കവിതകൾ മാത്രമെഴുതിയിരുന്ന അയാൾക്ക് ഒരു തൂലികാനാമമല്ലാതെ മറ്റ് വിലാസങ്ങളൊന്നുമുണ്ടായിരുന്നില്ല.
"മഴയെ ഭോഗിച്ച ഭൂമി ഞാൻ
പുതിയതൊന്നും മുളയ്ക്കുന്നില്ല
പഴയതെല്ലാം ചീയുന്നുതാനും"
- ഗാൻസർ
കവിയെ കാണാൻ സാധ്യതയുള്ള ഇടങ്ങളിൽ (സാഹിത്യ സദസ്സുകളിൽ, കലാലയങ്ങളിൽ, കടൽത്തീരങ്ങളിൽ, കള്ളുഷാപ്പുകളിൽ) ഒക്കെയും അന്വേഷിച്ചിട്ടും ഒരു വിവരവുമില്ല.ആശുപത്രികളിലും ജയിലുകളിലും അന്വേഷിച്ചിട്ടും ഒരു സൂചന പോലുമില്ല. മല കയറിയിട്ടും കപ്പലിൽ പോയിട്ടും കവിയെ അറിയുന്ന ആരെയും കണ്ടില്ല. നിരാശയോടെ ജേർണലിസ്റ്റ് മടക്കയാത്ര ആരംഭിച്ചു.
തിരിച്ചുള്ള വണ്ടി കേറാൻ കാത്തു നിൽക്കുമ്പോൾ ദൂരെ ആരോ പാടുന്നത് ജേർണലിസ്റ്റ് ശ്രദ്ധിച്ചു.
"വാതിലടച്ചിട്ടുണ്ടോ?
ജനലഴിയിട്ടിട്ടുണ്ടോ?
കാറ്റു കടന്നിട്ടുണ്ടോ?
വെട്ടമൊഴിഞ്ഞിട്ടുണ്ടോ?
ഒന്നു മയങ്ങാൻ നേരം
ആരാൻ തട്ടിവിളിക്കാനുണ്ടോ?"
അടുത്തുള്ളയാളോട് ആരാണ് പാടുന്നതെന്ന് അയാൾ ചോദിച്ചു. അതൊരു ഭ്രാന്തനാണെന്ന് മറുപടി കിട്ടി. ആകാംക്ഷയോടെ ജേർണലിസ്റ്റ് പാട്ടുകാരന്റെ അടുത്ത് ചെന്നു. ഒരു മനുഷ്യൻ താമസിക്കുന്നു എന്ന് തോന്നാത്ത വിധം കാടുപിടിച്ച ഒരു ഒറ്റമുറി വീട്ടിൽ നിന്നാണ് ശബ്ദം വരുന്നത്.ചില്ലു പൊട്ടിയ ജനലിന്റെ പഴുതിലൂടെ ജേർണലിസ്റ്റ് അകത്തേക്കു നോക്കി.
"എന്റെ ജാലകം ആരോ തകർത്തു
എന്റെ തോട്ടത്തിലാരോ കടന്നു
പേടിയെന്നെ ചങ്ങലക്കിട്ടു
ഇനി ഞാനാരെ ഉപദ്രവിക്കും?"
ജേർണലിസ്റ്റിന് ഒന്നും ചോദിക്കാനുണ്ടായിരുന്നില്ല. ആ അന്തരീക്ഷത്തിന്റെ വീർപ്പുമുട്ടലിൽ ഒന്നും പറയുവാനോ എഴുതുവാനോ അയാൾക്കു കഴിഞ്ഞില്ല. അയാൾ അവിടെ നിന്നിറങ്ങി. വീണ്ടും വണ്ടി കാത്തു നിൽക്കുമ്പോൾ ജേർണലിസ്റ്റ് അടുത്തുള്ളയാളോട് ചോദിച്ചു.
'അയാൾക്കെങ്ങനെയാണ് ഭ്രാന്തു വന്നത്?'
'ചെറുപ്പത്തിൽ വിഷാദം വന്നതാ. ആത്മഹത്യ ചെയ്യാതിരിക്കാൻ അയാൾ സ്വയം ചങ്ങലയ്ക്കിട്ടു. ഭ്രാന്തു വരാതിരിക്കാൻ പാട്ടു പാടുകയാണെന്നും ആരെയും ശല്യപ്പെടുത്താനല്ലെന്നും ഇടയ്ക്കിടയ്ക്ക് വിളിച്ച് പറയുന്നത് കേൾക്കാം.'
'ആശുപത്രി?'
'പലതവണ കൊണ്ടുപോയിട്ടുണ്ട്. നോർമലാണെന്ന് പറഞ്ഞ് അവര് തന്നെ തിരിച്ചയയ്ക്കും. പാട്ടല്ലേ, വേറെ ശല്യമൊന്നുമില്ലല്ലോ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ